Sunday, February 27, 2011

ശേഷം

അറിയാം,
പ്രതീക്ഷതന്‍ ചില്ലുപാത്രം വീണുടഞ്ഞതിനൊച്ച
ചെവിയിറങ്ങിപ്പോയിട്ടില്ലിനിയുമെങ്കിലും
ഇത്രയുമെങ്കിലും വിളിച്ചുപറയണമെനിക്കെന്റെ
മന്‍സ്സിന്റെയാളലണയ്ക്കണം

ലയനസ്വപ്നങ്ങള്‍തന്‍ പൂമരത്തില്‍ നി-
ന്നവസാനയിലയും കൊഴിഞ്ഞുവീണതുപോല്‍
ഇറങ്ങീ, സ്ഥാനനഷ്ടാശങ്കകളുടെ
കല്ലവരുടെ നെഞ്ചില്‍നിന്നും.

നിശ്ശബ്ദതാഴ്വരയിലെ
പ്രാണിസഞ്ജയങ്ങളെയോര്‍ത്ത് നീറിയ മനസ്സില്‍
നമ്മുടെ സ്വപ്നങ്ങള്‍ക്കിടംകിട്ടാതെ പോയതാവാം,
പ്രായാധിക്യം നട്ടെല്ലിനുറപ്പിനെ ബാധിച്ചതുമാവാം.

അതെന്തുമായിക്കോട്ടെ,
ഉടഞ്ഞബിംബങ്ങളെ
നയിക്കാന്‍ മാത്രമറിയുന്ന
നയിക്കപ്പെട്ട് ശീലമില്ലാത്ത
പാഴ്വ്യക്തിത്വങ്ങളെ
പിന്നിലുപേക്ഷിച്ചിറങ്ങാം നമുക്കിനി
പുറത്ത് വലിയൊരു ലോകമുണ്ടതിന്‍ തിരക്കുകളില്‍
വേഗം പോയലിഞ്ഞുചേരാം
ഒരു യാത്രപറച്ചിലിനുപോലും തിരിഞ്ഞ് നില്‍കാതെ.

Friday, February 25, 2011

നാളേയ്ക്കപ്പുറം...

ഉണ്ടാകുമോ ലയനമെന്ന ചോദ്യവു-
മതിന്‍ പിന്‍പറ്റി വീഴുന്ന
നെടുവീര്‍പ്പുകളുമായിരുന്നെന്റെ ജീവിതം
കുറച്ചേറെ നാളുകളായ്

അറിയാമെനിക്കിന്നീ പകലിലേ-
ക്കൊരു ദു:സ്വപ്നത്തിന്റെ കൈപിടിച്ചുണരവേ
നാളെയാണ് വി എസ് സര്‍ക്കാരിന്റെ
അവസാന കാബിനറ്റ്
നാളേയ്ക്കപ്പുറം വേദികളില്ലിനി-
യൊരു തീരുമാനമെടുക്കാന്‍

നാളേയ്ക്കപ്പുറം...
മിഴികളില്‍ തെളിയുന്ന
പ്രതീക്ഷയുടെ നാളങ്ങള്‍തന്നാളല്‍ കാണണ്ട
"അളിയാ നടക്കുമോടാ?"
എന്ന ചോദ്യത്തിലൊളിപ്പിച്ച വിങ്ങലറിയണ്ട

പ്രണയിച്ച് മതിയാവാത്തവളുടെ
മൂര്‍ദ്ധാവിലുമ്മ നല്‍കി,
നാലഞ്ച് കൊല്ലങ്ങളിലെ
ഉത്സവഛവികലര്‍ന്ന രാപ്പകലുകള്‍ക്ക് നന്ദി ചൊല്ലി,
ഒരു പായില്‍
പലവരി കോഡുകളില്‍ ക്വറികളില്‍
ലൌസിപ്പിന്റെ മാദക രുചികളില്‍
മഞ്ഞുപോലാര്‍ദ്രമാം പുകച്ചുരുളുകളില്‍
നാം പങ്കിട്ട
ഒരു ജന്മത്തിന്റെ സുകൃതമാം സ്മരണകള്‍ പേറി
പിരിയാം നമുക്കിനി