Tuesday, March 15, 2011

മിച്ചം...

സങ്കടം...
ആ വികാരമെന്റെ
പ്രാണന്റെ പൂവാടിയില്‍ നിന്ന്
വേരറ്റ കാലംതന്നെ
മറന്നിരിക്കുന്നു ഞാന്‍

എങ്കിലും,
ആ ബാറിന്റെ മേശപ്പുറത്തെന്റെ
ഹൃദയം ചര്‍ച്ചയ്ക്ക് വച്ച്
നീയൊരു വിത്തിട്ടതും,
അവര്‍ അവരുടെ
പരിഹാസവാക്കുകളുടെ തീന്മുള്ളു
കൊണ്ടത് കീറിമുറിച്ചവിടെ പടര്‍ന്ന
ചോരനീ കൈക്കുമ്പിളിലേറ്റിയതിന്
നനവ് പകര്‍ന്നതും,
നിന്‍ കണ്ണുകളില്‍ അഭൂതപൂര്‍വ്വമൊരു
തിളക്കം വിടര്‍ന്നതും,
ഓര്‍ക്കുന്നു ഞാന്‍
ലഹരി തുളുമ്പുമവസ്ഥയില്‍ പോലും
ആ ഓര്‍മ്മകളീ
പാതിരാവിന് കൂട്ടിരുത്തുന്നെന്നെ

പരിഭവത്തിന്റെയൊരു കണികപോലുമില്ലയെന്നില്‍,
എന്റെ സങ്കടക്കടമ്പിന്റെ ചോട്ടില്‍
നീ നുകര്‍ന്ന സന്തോഷാമൃതിന്
ഒരു നാഴികയിലേറെ ആയുസ്സുണ്ടായിരുന്നെങ്കില്‍

ഏറ്റവും പ്രിയപ്പെട്ട സ്നേഹിതാ,
നൈമിഷികമിത്തിരി സന്തോഷത്തിനായ്
മദ്യത്തിനൊപ്പം വിളമ്പരുതായിരുന്നു
നീയെന്റെ ഹൃദയം
കുഴഞ്ഞ നാവുകള്‍ക്ക് ചര്‍ച്ചചെയ്യാ‍ന്‍
വിട്ടുകൊടുക്കാനും പാടില്ലായിരുന്നത്.

നിനക്കറിയാന്‍ പാടില്ലാത്തതല്ലല്ലോ,
അതിനുള്ളില്‍
ഞാന്‍ കൊരുത്തുവച്ചതെന്റെ
സ്വപ്നങ്ങളാണെന്നും,
ഞാന്‍ കുറിച്ചിട്ടതെന്റെ-
യേറ്റവും നല്ലവരികളാണെന്നും.

No comments:

Post a Comment