Monday, May 23, 2011

വാര്‍ഷികം

ഓര്‍മ്മകളുടെ പൂക്കുന്നിമല കേറിപ്പോയ്
ആരോടും പറയാതൊരുനാള്‍ നീ

അവിടെയായിരം തരം പൂക്കള്‍ക്ക്
നടുവിലായ് നിന്നെപ്പൊഴൊക്കെയോ
മാടിവിളിച്ചു

കയറി വന്നപ്പൊഴൊക്കെയും
ഓരോരോ പൂവുകള്‍ക്കരികിലൂടെ
കൈ പിടിച്ചു നടത്തിച്ചു

കണ്ണുകള്‍ കൂട്ടിമുട്ടുമ്പൊഴൊക്കെയും
തുളുമ്പാതടക്കിയ കണ്ണീരൊളിപ്പിച്ച
മിഴികളിലൂടെ നോക്കി നൊമ്പരപ്പെടുത്തി

നില്‍ക്കേണ്ടയേറെനേരമിവിടെ,
വേഗം പൊയ്ക്കൊള്ളുകെന്ന് ചൊല്ലി
താഴ്വരെയോളം കൊണ്ടാക്കിയെപ്പൊഴും

വലംകൈയിലെ പിടിത്തമയച്ച്
പിരിയും നേരങ്ങളിലൊന്നിലും
നിന്നെ മുഖമുയര്‍ത്തി നോക്കിയിട്ടില്ല

പങ്കുവയ്ക്കലിന്റെ സുഖം
അതിന്നറ്റങ്ങളോളം നടന്നറിഞ്ഞിട്ടും,
വഴിയിലിറങ്ങാന്‍ നീ
വാതില്‍ക്കല്‍ നില്‍പ്പാണെന്നറിഞ്ഞ നേരം
ഓടിയടുത്തുവന്നരുതെന്ന് പറഞ്ഞില്ല,
കൂട്ടിക്കൊണ്ടുവന്നടുത്തിരുത്തി
ജനല്‍ കാഴ്ചകള്‍ കാട്ടിത്തന്ന്
മനസ്സ് മാറ്റിയില്ല,
ഒന്നടക്കിപ്പിടിച്ചൊരുമ്മകൊണ്ട്
ആശ്വസിപ്പിച്ചുകൂടിയില്ല

കുറ്റബോധം കൊണ്ടെന്‍ മനസ്സ് നീറു-
ന്നതിന്‍ പുകച്ചിലെന്‍ കണ്‍കളിലില്‍
നീ കാണാതെപോട്ടെ

തിരിഞ്ഞു നടക്കട്ടെ,
നീ തനിച്ചാക്കിയവരുടെ
നെടുവീര്‍പ്പുകളേറ്റ് പഴുത്ത വഴികളിലൂടെ
നടന്നു തീര്‍ക്കട്ടെ,
ബാക്കി ദൂരങ്ങളത്രയും.

--23.05.2011
--ഐ.കെ.എം

2 comments:

  1. കൊള്ളാം
    സാധാരണ പ്രണയകവിതകളേക്കാളും നന്നായിട്ടുണ്ട്
    :-)

    ReplyDelete
  2. കൊള്ളാം...

    ReplyDelete